കൊച്ചി: കെപിസിസി സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി ഇന്നെത്തും. മഹാപഞ്ചായത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടിയ 15000ത്തിലധികം കോണ്‍ഗ്രസ് ജനപ്രതിനിധികളാണ് മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നത്.
മറൈന്‍ ഡ്രൈവിലെ കൂറ്റന്‍ പന്തലിലെയും വേദിയിലെയും ഒരുക്കങ്ങള്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും വിലയിരുത്തി. ഉച്ചയ്ക്ക് 12.45 ന് നെടുമ്പാശേരിയില്‍ എത്തുന്ന രാഹുല്‍ഗാന്ധി ആദ്യം പ്രഫ. എം. ലീലാവതി ടീച്ചറുടെ വസതിയിലെത്തും. അവിടെനിന്ന് ഉച്ചകഴിഞ്ഞു രണ്ടോടെ മഹാപഞ്ചായത്ത് നടക്കുന്ന സമ്മേളനനഗരിയിലും എത്തിച്ചേരും.
പാർക്കിംഗ് ക്രമീകരണം
രാവിലെ 11ഓടെ വിവിധ ജില്ലകളില്‍നിന്നുള്ള ജനപ്രതിനിധികള്‍ സമ്മേളന നഗരിയിലേക്കെത്തും. വടക്കന്‍ ജില്ലകളില്നിന്നെത്തുന്നവര് കളമശേരിയില്‍നിന്നു കണ്ടെയ്നര്‍ റോഡിലൂടെ വന്ന് ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ട്, ആല്‍ഫാ ഹൊറൈസണ്‍ കണ്വന്ഷന് സെന്റര്‍, വല്ലാര്‍പാടം പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിലും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍നിന്നെത്തുന്ന വാഹനങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു സമീപവും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്നിന്നെത്തുന്നവ വില്ലിംഗ്ടണ്‍ ഐലൻഡിലും ബിഒ ടി പാലത്തിനു സമീപവുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, സംഘടനാച്ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എംപി, സച്ചിന് പൈലറ്റ്, പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, കനയ്യ കുമാര്‍, കര്‍ണാടക ഊര്‍ജ വകുപ്പ് മന്ത്രി കെ.ജെ. ജോര്‍ജ് തുടങ്ങിയവർ പങ്കെടുക്കും.
മെട്രോ ഉപയോഗിക്കണം
മലബാര്‍ മേഖലയില്‍നിന്ന് ചെറുവാഹനങ്ങളിലെത്തുന്നവര് ആലുവയില്‍നിന്നും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്നിന്നെത്തുന്നവര് തൃപ്പൂണിത്തുറയില്‍നിന്നും മെട്രോയില്‍ കയറി എംജി റോഡ് സ്റ്റേഷനില്‍ ഇറങ്ങി മറൈന്‍ ഡ്രൈവിലെ സമ്മേളന നഗരിയിലെത്തിച്ചേരണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.